കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ ലവ് ജിഹാദ് ആരോപണത്തെ തള്ളി ഡിവൈഎഫ്‌ഐ രംഗത്ത്. വിവാഹത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസിന്റെ നിലപാടിനെ പിന്തള്ളിയാണ് ഡിവൈഎഫ്‌ഐ രംഗത്ത് വന്നത്. മിശ്രവിവാഹം ചെയ്ത ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷിജിനും ജ്യോത്സനയ്ക്കും പിന്തുണ നല്‍കുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.കൂടാതെ ലവ് ജിഹാദ് എന്നൊന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്ന് വി കെ സനോജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സനോജിന്റെ പ്രതികരണം.’ജാതി, മത, സാമ്പത്തിക, ലിംഗ ഭേദമില്ലാതെ പ്രണയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്’- വി കെ സനോജ് പറഞ്ഞു.
അതേസമയം ഇതരമതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയ്‌ക്കൊരുങ്ങിയിരിക്കുകയാണ് സിപിഎം. ശനിയാഴ്ചയാണ് മുസ്ലീം സമുദായത്തിൽ പെട്ട ഷിജിനും ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ജ്യോത്സനയും വിവാഹം കഴിച്ചത്. എന്നാൽ ഒരു സമുദായത്തെ മുഴുവൻ ഷിജിൻ വേദനിപ്പിച്ചെന്നും മതസൗഹാർദ്ദം തകർത്തെന്നുമാണ് സിപിഎം ഉന്നയിക്കുന്ന ആരോപണം. പെൺകുട്ടി ഉൾപ്പെടുന്ന സമുദായത്തെ നേതാവ് വേദനിപ്പിച്ചുവെന്ന് തിരുവമ്പാടി മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ്ജ് എം തോമസ് ആരോപിച്ചു. പാർട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇദ്ദേഹം ആരോപിച്ചു. അതേസമയം ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളടക്കം പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.