കനത്ത നാശനഷ്ടം സൃഷ്ടിച്ച ബിപോർജോയ് ചുഴലികാറ്റ് ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും രക്ഷനേടാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷാപ്രവർത്തനം തുടരുകയാണ്. റോഡ് ഗതാഗതം, വൈദ്യുതി വിതരണം എന്നിവ പുനസ്ഥാപിക്കാൻ ശ്രമങ്ങൾ ഊർജിതമായി നടത്തുകയാണ്. നിരവധി ഇടങ്ങളിൽ വൈദ്യുതി പുനസ്ഥപിച്ചുകഴിഞ്ഞു. ചൊവ്വാഴ്ചയോടെ വൈദ്യുതി പൂർണ്ണമായും പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
സംസ്ഥാനത്തെ ദുരന്ത ബാധിത മേഖല കഴിഞ്ഞ ദിവസം അമിത് ഷാ സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം അദ്ദേഹം ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ സര്‍വേ നടത്തി. ഗുജറാത്തിലും രാജസ്ഥാനിലും കനത്ത ജാഗ്രതയാണ് തുടരുന്നത്. രണ്ടു ദിവസം കൂടി കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.