പത്തനംതിട്ട: കനത്തമഴയെത്തുടര്‍ന്ന് ശബരിമലയിൽ തീര്‍ത്ഥാടനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതലയോഗത്തിന്റെതാണ് തീരുമാനം. അടുത്തനാല് ദിവസം തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കും. സ്‌പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കും.
വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കും. സ്പോട്ട് ബുക്കിംഗ് നിർത്തും. പമ്പാ സ്നാനം അനുവദിക്കില്ല. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
അതേസമയം പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും മലയിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. മിക്കയിടങ്ങളിലും ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. വെള്ളക്കെട്ട് മൂലം ഒട്ടനവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയില്‍ മഴ ഓരോ മണിക്കൂറിലും ശക്തിപ്പെടുകയാണ് എന്ന് അധികൃതര്‍ അറിയിച്ചു.