തിരുവനന്തപുരം :റവന്യൂ വകുപ്പിന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷവിമർശനം.മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ ആണ് റവന്യൂ വകുപ്പിനെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്. ശ്രീറാം വെങ്കിട്ടരാമനെ തിടുക്കത്തിൽ കലക്‌ടറാക്കിയത് ആരുടെ തീരുമാനമെന്ന് ചോദിച്ച പ്രതിനിധികൾ പ്രതിഷേധം കടുത്തപ്പോള്‍ പിൻമാറിയത് റവന്യൂ വകുപ്പിന് നാണക്കേടുണ്ടാക്കിയതായി വിലയിരുത്തി.
സിപിഐ കയ്യാളുന്ന വകുപ്പുകളായ കൃഷി, മൃഗസംരക്ഷണം, സിപിഎം ഭരിക്കുന്ന ആരോഗ്യം എന്നീ വകുപ്പുകളുടെ പ്രവർത്തനം മോശമാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. കാണിക്കാൻ നല്ല ബിംബം, എന്നാൽ ഭരണത്തിൽ പരാജയമെന്നു കൃഷിമന്ത്രി പി.പ്രസാദിനെ വിമർശിച്ചുകൊണ്ട് പ്രതിനിധികൾ പറഞ്ഞു.
ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ചില പൊലീസുകാര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്നും, മന്ത്രി ജി.ആർ.അനിലിനു പോലും നീതി ലഭിച്ചില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ സഹായിക്കണമെന്നാവശ്യപ്പെട്ട മന്ത്രിയോട് വട്ടപ്പാറ സിഐ ഡി.ഗിരിലാൽ കയർത്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.