ദില്ലി: രാജ്യത്ത് ഇനി മുതല്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് ഇനി കുട്ടികള്‍ക്കും നിർബന്ധമാണ്.
9 മാസത്തിനും നാലു വയസിനും ഇടയ്‌ക്കുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പറയുന്നു.
മാത്രമല്ല കുട്ടികളെ ഒപ്പം കൂട്ടി ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലുവയസില്‍ താഴെയുള്ള കുട്ടികളെ സുരക്ഷാ ബെല്‍റ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍.