Friday, March 29, 2024
spot_img

കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവം; പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം ഹിന്ദു, ക്രിസ്ത്യൻ വംശഹത്യ; ദേശീയ ബാലാവകാശ കമ്മിഷനും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ

 

പാലക്കാട്: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനുൾപ്പെടെ പരാതി നൽകി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ.

പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള മുഖ്യമന്ത്രി, സംസ്ഥാന ഡിജിപി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട് പ്രശാന്ത്. മതഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ജനമഹാസമ്മേളനത്തിൽ ഹിന്ദു ക്രിസ്ത്യൻ വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മതസ്പർദ്ധ വളർത്തുന്ന വിധം പ്രകടനം നടത്തിയവർക്കെതിരെയും നിയമ നടപടി എടുക്കണമെന്ന് പ്രശാന്ത് ശിവൻ പരാതിയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിങ്ങളുടെ കാലന്മാർ വരുന്നുണ്ടെന്നുമാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവുമാണ് മുദ്രാവാക്യത്തിൽ പറയുന്നത്. ഇത്തരത്തിൽ കൊച്ചുകുട്ടികളിൽ പോലും തീവ്രവാദ ആശയങ്ങളും മതവിദ്വേഷവും കുത്തിനിറയ്‌ക്കുന്നതിന്റെ പ്രകടമായ തെളിവാണ് ഇതെന്ന് വിമർശനം സോഷ്യൽ മീഡിയകളിലടക്കം ശക്തമായിക്കഴിഞ്ഞു.

അതേസമയം ആദ്യം സംഭവത്തെക്കുറിച്ച് ഗൗരവത്തിലെടുക്കാതിരുന്ന പോലീസ് പിന്നീട് പ്രതിഷേധമുയർന്നതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഗീയ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതിനിടയിലാണ് ദേശീയ ബാലാവകാശ കമ്മീഷനും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഉൾപ്പെടെ പരാതി പോയിരിക്കുന്നത്.

 

Related Articles

Latest Articles