അഹമ്മദാബാദ് ∙ ബിജെപി സ്ഥാനാർഥിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജയ്ക്കു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം. കന്നി മത്സരത്തിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നാണ് രാഷ്ട്രീയത്തിൽ പുതുമുഖമായ റിവാബ നിയമസഭയിലേക്കു ചുവടുവയ്ക്കുന്നത്.
84,336 വോട്ടുകൾ നേടിയ റിവാബയ്ക്ക്, രണ്ടാം സ്ഥാനത്തെത്തിയ എഎപിയുടെ കർഷൻഭായ് കർമുറിനേക്കാൾ അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. ആകെ പോൾ ചെയ്തതിന്റെ 57.28 ശതമാനം വോട്ടുകളും റിവാബ സ്വന്തമാക്കി. സിറ്റിങ് എംഎൽഎയെ ഒഴിവാക്കിയാണ് റിവാബയ്ക്ക് ബിജെപി ഇവിടെ അവസരം നൽകിയത് .
കോൺഗ്രസ് സ്ഥാനാർഥി ബിപേന്ദ്രസിങ് ജഡേജയുടെ പ്രചാരണത്തിനു നേതൃത്വം നൽകാൻ ജഡേജയുടെ സഹോദരി നയനാബയും രംഗത്തു വന്നതോടെ തീരദേശ മണ്ഡലം കൗതുക പോരാട്ടത്തിനു വേദിയായിരുന്നു. ഭാര്യയും സഹോദരിയും വാശിയോടെ രംഗത്തുണ്ടായിരുന്ന മത്സരത്തിൽ പരസ്യ പിന്തുണ ഭാര്യയ്ക്കാണെങ്കിലും, സഹോദരിയെ പിണക്കാതിരിക്കാൻ ജഡേജ ശ്രദ്ധിച്ചിരുന്നു.
2019ൽ റിവാബ ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെയാണ് നയനാബ കോൺഗ്രസിൽ അംഗത്വമെടുത്തത്.