സംസ്ഥാനത്ത് ഈ വര്‍ഷത്തിലെ വാഹനാപകട മരണം മാത്രം കണക്കിലെടുക്കുമ്പോൾ പൊലിഞ്ഞത് മൂവായിരത്തി അഞ്ഞൂറോളം ജീവനുകള്‍. റോഡപകടങ്ങൾ മാത്രം മുപ്പതിനായിരത്തിലേറെയാണ്. മദ്യലഹരിയിൽ വാഹനമോടിക്കുക മുതൽ ഡ്രൈവര്‍മാരുടെ അശ്രദ്ധ, റോഡുകളുടെ ശോചനീയാവസ്ഥയും അധികൃതരുടെ വീഴ്ചകൾ വരെ മരണങ്ങള്‍ക്ക് കാരണമാകുന്നു.
2019 ജനുവരി മുതല്‍ സെപ്തംബര്‍ മാസം വരെയുള്ള സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണിത്. 30784 റോഡപകടങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 3375 പേരുടെ ജീവന്‍ നിരത്തില്‍ നഷ്ടപ്പെടുകയും 34509 പേര്‍ക്ക് ഗുരുതരമോ നിസാരമോ ആയ പരുക്കുകളും സംഭവിച്ചിട്ടുണ്ട്. എറണാകുളം ജില്ലയാണ് വാഹനാപകടങ്ങളുടെ കാര്യത്തിൽ ഒന്നാമത്.
റോഡുകളുടെ നിലവാരമില്ലായ്മയില്‍ തുടങ്ങി അധികൃതരുടെ അനാസ്ഥയും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡുകളുടെ ശോചനീയാവസ്ഥ മൂലം ഈ വര്‍ഷം 80 അപകടങ്ങള്‍ കേരളത്തിലെ നിരത്തുകളിലുണ്ടായി.