മോസ്കോ : 1976നു ഏറെ പ്രതീക്ഷയോടെ റഷ്യ അയച്ച ചാന്ദ്രദൗത്യ പേടകമായ ലൂണ 25 ലക്ഷ്യത്തിലെത്തുന്നതിന് മുന്നേ ചന്ദ്രനിൽ തകർന്നു വീണുവെന്ന വാർത്തയുടെ ഞെട്ടലിലാണ് ശാസ്ത്ര ലോകം. ഒരു കാലത്ത് ബഹിരാകാശ രംഗത്ത് അമേരിക്കയുടെ നാസയോട് കിടപിടച്ചിരുന്ന ഏജൻസിയായിരുന്നു റഷ്യയുടെ റോസ്കോസ്മോസ്. എന്നാൽ ആയുധ വ്യാപാരത്തിൽ റഷ്യൻ കണ്ണ് ഉടക്കിയതോടെ അവർ മിസൈൽ വികസനത്തിനും മറ്റും അമിത പ്രാധാന്യം നൽകുകയും ബഹിരാകാശ രംഗത്തോട് താത്കാലികമായി മുഖം തിരിക്കുകയും ചെയ്തു. എന്നാൽ ആയുധ വിപണനം വലിയ രീതിയിലുള്ള ധനം സമ്മാനിച്ചപ്പോൾ ആദ്യം പ്രഖ്യാപിച്ച താത്കാലികമായി മുഖം തിരിക്കൽ നടപടി നീണ്ടത് അൻപത് വർഷങ്ങളാണ്. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ദൗത്യമെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നത്. തങ്ങളുടെ മടങ്ങിവരവിന് വാർത്താപ്രാധാന്യം ലഭിക്കുവാൻ ഇതുവരെയും ആരും പേടകമിറക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലൂണ 25 നെ ലാൻഡ് ചെയ്യിക്കാനാണ് റഷ്യ ശ്രമിച്ചത്. ഇതേ ലക്ഷ്യവുമായി ചന്ദ്രനെ ഭ്രമണം ചെയ്യുകയാണ് ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന്. ദക്ഷിണ ധ്രുവത്തിൽ ആദ്യമെത്താനുള്ള വെമ്പനിലിടെയാണ് ദൗത്യം റഷ്യയുടെ കയ്യിൽ നിന്ന് വഴുതിപ്പോയത്. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ലൂണ പേടകത്തിന് 800 കിലോയായിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരവുമുണ്ടായിരുന്നു.
ദൗത്യ പരാജയത്തോടെ റോസ്കോസ്മോസിന്റെ അന്ത്യമണി മുഴങ്ങുവോ എന്നാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്. പാശ്ചാത്യ വിലക്ക് ലഭിച്ചതോടെ സാമ്പത്തികപരമായി മികച്ച അവസ്ഥയിലല്ല റഷ്യ നിലവിലുള്ളത്. റഷ്യയുമായി ചൈന വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ പോക്കറ്റ് വീർപ്പിക്കാനാണ് അവർക്ക് താത്പര്യം. അതിനാൽ തന്നെ ധനകാര്യത്തിൽ കടുത്ത ഉപരോധം തന്നെ റോസ്കോസ്മോസിനു മേൽ റഷ്യ അടിച്ചേൽപ്പിച്ചാലും അത്ഭുതപ്പെടാനാവില്ല.
അതേസമയം പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി ഇന്നലെ വൈകുന്നേരം അറിയിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നുമാണ് റോസ്കോസ്മോസ് അറിയിച്ചത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി നടന്നത്.