തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പോലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് ഉന്തും തള്ളുമുണ്ടായത്. പോലീസ് സമരം പൊളിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കരുടെ ആരോപണം.
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനം പ്രതിഷേധദിനമായി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികൾ. യുഡിഎഫ് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കുകയാണ്. നികുതി വർദ്ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. പാളയത്ത് ബിജെപിയുടെ രാപ്പകൽ സമരവും പുരോഗമിക്കുകയാണ്.
അതേസമയം, ഈ ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അഴിമതിക്കാരെയും വർഗീയ വാദികളെയും തുടച്ചുനീക്കുമെന്നും ജനങ്ങളുടെ മുന്നിൽ കുറ്റപത്രം അവതരിപ്പിക്കുമെന്നും വി ഡി സതീശന്‍ സമര വേദിയില്‍ പറഞ്ഞു.