‘ബാഹുബലി’ക്ക് ശേഷം സംവിധായകൻ രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം രൗദ്രം രണം രുദിരം (RRR) ബോക്സ്ഓഫീസിൽ വൻ വിജയം നേടി കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമയാണ് ആര്‍ആര്‍ആര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. രാംചരണും ജൂനിയര്‍ എൻ.ടി.ആറും പ്രധാന വേഷത്തിലെത്തിയത്. ആലിയ ഭട്ടാണ് നായികയായി എത്തിയത്. അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായിരുന്നു.
ഇപ്പോഴിതാ ആര്‍ആര്‍ആര്‍ന്റെ വിജയങ്ങള്‍ക്ക് ശേഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് നടന്‍ രാം ചരണ്‍. ഹൈദരാബാദിലെ വീരുള സങ്കു സമരക്ക് പരേഡ് ഗ്രൗണ്ടിൽ ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായാണ് രാം ചരണ്‍ എത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സ്മരണയ്ക്കും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
ആര്‍ആര്‍ആര്‍ വന്‍ വിജയമായതിന് പിന്നാലെ നടന്‍ രാം ചരണ്‍ ശബിരിമല ദര്‍ശനത്തിനായി വ്രതത്തിലാണ്. താരം 41 ദിവസത്തെ വ്രതം നോൽക്കുന്നുണ്ട്. ഇത് കാരണം കറുത്ത ഷര്‍ട്ടും കറുത്ത മുണ്ടും ധരിച്ചാണ് അദ്ദേഹം എത്തിയത്. പരിപാടിയില്‍ എത്തിയ കുട്ടികള്‍ക്കും, സേന അധികൃതര്‍ക്കും പ്രചോദനം നല്‍കുന്ന വാക്കുകളില്‍ രാം ചരണ്‍ പ്രസംഗിച്ചു.
പരിപാടിയിൽ പങ്കെടുത്ത 800 മുതൽ 900 വരെ വിദ്യാർത്ഥികൾ, യുദ്ധ വീരന്മാർ, സൈനിക സൈനികർ, ഗാലൻട്രി അവാർഡ് ജേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് രാം ചരൺ തന്റെ വാക്കുകൾ കൊണ്ട് പ്രചോദനം നൽകി.
നമ്മുടെ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കഠിനമായ കാലാവസ്ഥയെ കരസേനാ ഉദ്യോഗസ്ഥർ എങ്ങനെ ധീരമായി നേരിട്ടുവെന്ന് ഓർക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. അവര്‍ കാരണം നമ്മള്‍ ഇവിടെ സമാധാനപരമായി ജീവിക്കുന്നു. ഏത് യൂണിഫോമിലും ഒരു പുരുഷനെയോ സ്ത്രീയെയോ കാണുന്നത് തനിക്ക് വളരെയധികം അഭിമാനം നൽകുന്നെന്നും രാം ചരൺ കൂട്ടിച്ചേർത്തു.
മാത്രമല്ല താൻ ഇതുവരെ ചെയ്ത 14 സിനിമകളിൽ, പോലീസ് യൂണിഫോം ധരിച്ച ചില വേഷങ്ങൾ താൻ നേരിട്ടോ അല്ലാതെയോ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇറങ്ങിയ ആര്‍ആര്‍ആറില്‍ പോലും. നിങ്ങൾ എല്ലാവരും തങ്ങൾക്ക് വേണ്ടി പോരാടിയതുകൊണ്ട് മാത്രമാണ് താൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു. തുടർന്ന് നഗ്ന പാതങ്ങളില്‍ നിറ പുഞ്ചിരിയോടെ എല്ലവരുടെ കൂടെയും നിന്ന് അദ്ദേഹം ഫോട്ടോ എടുത്തതിന് ശേഷമാണ് മടങ്ങിയതും.