Saturday, September 19, 2026

അഖണ്ഡ ഭാരത സങ്കല്‍പത്തില്‍ വിശദീകരണവുമായി ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

ദില്ലി: അഖണ്ഡ ഭാരത സങ്കല്‍പത്തില്‍ പുതിയ വിശദീകരണവുമായി ആര്‍.എസ്‌.എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍. യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയെപ്പറ്റിയാണ് ഇന്ദ്രേഷ് കുമാര്‍ സംസാരിച്ചത്. ഹിമാലയന്‍, ഇന്ത്യന്‍ മഹാസമുദ്ര രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച്‌ നടത്തിയ സെമിനാറിലാണ് ഇന്ദ്രേഷ് കുമാര്‍ അഖണ്ഡ ഭാരത സങ്കല്‍പത്തിന്‍റെ സമവാക്യം അവതരിപ്പിച്ചത്. യോഗത്തില്‍ മൊസാംബിക്, പനാമ,നൈജജീരിയ,അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

വ്യത്യസ്തതകള്‍ നിലനില്‍ക്കുന്പോഴും ഒന്നിച്ച്‌ യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കാന്‍ ആ രാജ്യങ്ങള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യന്‍ മഹാസുദ്ര തീരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഒരുമിച്ച്‌ ഒരു യൂണിയനായി ഒന്നിച്ചുകൂടായെന്ന് ഇന്ദ്രേഷ് കുമാര്‍ ചോദിക്കുന്നു.
ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ ചിലവഴിക്കുന്ന ഒരു ദിവസത്തെ തുക മതിയാകും 10 വര്‍ഷം ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തി പരിപാലിക്കാന്‍. അതേപോലെ ഇന്ത്യാ- പാക് അതിര്‍ത്തി സംരക്ഷണത്തിന് വേണ്ടി ഒരു ദിവസം ചിലവാക്കുന്ന തുക ഒരുവര്‍ഷത്തെ ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തി പരിപാലനത്തിന് തികയും- ഇന്ദ്രേഷ് കുമാര്‍ പറയുന്നു.

മേഖലയിലെ സുഹൃദ് രാജ്യങ്ങള്‍ പരസ്പരം ഒന്നിച്ച്‌ ഒരു യൂണിയനാവുകയാണെങ്കില്‍ അതിര്‍ത്തി സംരക്ഷണത്തിന് വേണ്ടി ചിലവഴിക്കുന്ന തുക അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യമേഖലകളിലും വിനിയോഗിക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

റഷ്യയെ കേന്ദ്രീകരിച്ച്‌ ലോക വ്യവഹാരങ്ങള്‍ നടന്നിരുന്ന ഒരുകാലമുണ്ടായിരുന്നു. പിന്നീട് ആ സ്ഥാനം ഫ്രാന്‍സിനും ഇപ്പോഴത് അമേരിക്കയ്ക്കുമാണ്. എന്നാല്‍ ലോകക്രമം ഇന്ത്യയെ കേന്ദ്രീകരിച്ച്‌ പതിയെ മാറിക്കൊണ്ടിരിക്കുകയാണെന്നും ഇന്ദ്രേഷ് കുമാര്‍പറഞ്ഞു.

മോദി സര്‍ക്കാര്‍ കുറച്ച്‌ മണിക്കൂറുകള്‍ കൊണ്ട് കൈവരിക്കുന്ന നേട്ടങ്ങള്‍ മുന്‍കാല സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ 70 കൊല്ലത്തിനിടയില്‍ നേടാന്‍ സാധിച്ചിരുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ അവകാശപ്പെട്ടു. ഇന്ത്യ ഇന്ന് ലോകത്ത് നിര്‍ണായക സ്വാധീനമുള്ള രാജ്യമായി മാറിയിരിക്കുകയാണ്. അതിന് കാരണം പ്രധാനമന്ത്രി മോദിയുടെ നേതൃത്വമാണ്. ഓരോ ഇന്ത്യക്കാരനും ഇക്കാര്യത്തില്‍ അഭിമാനിക്കാമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

Related Articles

Latest Articles