പാലക്കാട്: പാലക്കാട് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിൽ ചിലര്‍ പോലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. ഇന്നലെ അറസ്റ്റിലായ അബ്ദുള്‍ ഖാദര്‍ എന്ന ഇക്ബാലിന്‍റെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലമായ കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ് നടത്തുക. കേസിൽ ഒമ്പത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിലായതായും സൂചനയുണ്ട്. ശംഖ്‌വാരത്തോട് പള്ളി ഇമാം സദാം ഹുസൈന്റെ അറസ്റ്റും എസ് ഡി പി ഐ ഓഫീസുകളിൽ നടത്തിയ വ്യാപക റെയിഡും പോലീസിനെ പ്രതികളിലേയ്ക്ക് അടുപ്പിക്കുന്നുവെന്നാണ് സൂചന.
ശ്രീനിവാസന്‍റെ കൊലയാളി സംഘത്തിന്‍റെ ആക്ടിവ ഓടിച്ചിരുന്നത് ഇക്ബാലായിരുന്നു. ഇന്ന് നടക്കുന്ന തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. 2019 ല്‍ ഹേമാംബികാ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ കൊലപാതക്കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍. കൂടാതെ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിന്റെ ബന്ധുവായ ഫയാസാണ് പിടിയിലായിട്ടുള്ളത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് അഞ്ച് പേരേക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐ ജി അശോക് യാദവ് പറഞ്ഞു. ഇന്നലെ പട്ടാമ്പി, തൃത്താല മേഖലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.