മോസ്കോ : റഷ്യ വിറപ്പിച്ച വിമത നീക്കത്തിൽ നിന്ന് അവസാന നിമിഷം പിന്മാറിയ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ അടുത്ത വൃത്തങ്ങളുടേതെന്ന് കരുതുന്ന ഒരു ജെറ്റ് വിമാനം ബെലൂറൂസിലേക്കു പറന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. അതേസമയം, എന്നാൽ പ്രിഗോഷിന്റെ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രിഗോഷിനെ വിമത മുന്നേറ്റത്തിൽ നിന്ന് പിന്തിരിപ്പിച്ച ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയും ഇന്ന് രാജ്യത്തെ അഭി കാര്യം മിണ്ടിയതുമില്ല.
എംബ്രാറെർ ലെഗസി 600 എന്ന ബിസിനസ് ജെറ്റ് 02.32 ജിഎംടിയിൽ റോസ്തോവ് മേഖലയിൽ പ്രത്യക്ഷപ്പെട്ടെന്നും മിൻസ്കിനു സമീപം 04.20 ജിഎംടിയിൽ താഴ്ന്നുപറക്കാൻ തുടങ്ങിയെന്നുമാണ് റിപ്പോർട്ട്. പ്രിഗോഷിനുമായി ബന്ധമുള്ള ഓട്ടോലക്സ് ട്രാസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെറ്റ് വിമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
മോസ്കോയുടെ 200 കിലോമീറ്റർ വരെ അടുത്തെത്തിയ ശേഷമാണ് അലക്സാണ്ടർ ലുക്കാഷെൻകോയുടെ നേതൃത്വത്തിൽ നടന്ന ഒത്തു തീർപ്പ് ചർച്ചകളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്. നേരത്തെ പിടിച്ചെടുത്ത റോസ്തോവ് നഗരത്തിലെ സൈനിക ആസ്ഥാനം വിട്ടുകൊടുത്തതോടെ സ്ഥിതി ശാന്തമായി. വാഗ്നർ ഗ്രൂപ്പിനെ തടയാൻ റഷ്യൻ സേനയ്ക്കൊപ്പം മോസ്കോയിലും റോസ്തോവിലും തമ്പടിച്ചിരുന്ന ചെചൻ കൂലിപ്പട്ടാളവും പിന്മാറി.
ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായി പ്രിഗോഷിനോ അദ്ദേഹത്തിന്റെ സ്വകാര്യ സൈന്യത്തിനോ എതിരെ എടുത്ത കേസുകൾ എല്ലാം റഷ്യ പിൻവലിച്ചു. കലാപത്തിൽ പങ്കെടുത്തവർ കുറ്റകൃത്യം ചെയ്യുന്നതിനു മുൻപ് അത് അവസാനിപ്പിച്ചതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നു ഫെഡറൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു. റഷ്യൻ നിയമങ്ങൾ പ്രകാരം കലാപക്കേസ് കോടതിയിൽ എത്തിയാൽ പരമാവധി 20 വർഷമാണ് തടവ് ശിക്ഷ വിധിക്കുക.