കീവ്: പന്ത്രണ്ടാം ദിനമായ ഇന്നും റഷ്യ-യുക്രെയ്ൻ യുദ്ധം (Russia-Ukraine War) ശക്തമായിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. സംഘർഷം ആരംഭിച്ച ശേഷം നടക്കുന്ന മൂന്നാമത്തെ ചർച്ചയാണിത്.
നേരത്തെ നടന്ന ചർച്ചകൾ വിഫലമായ സാഹചര്യത്തിലാണ് ചർച്ച തുടരുന്നത്. പതിവിൽ നിന്നും വിപരീതമായി പ്രതിനിധികൾക്ക് പകരം ഇന്ന് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന. ചർച്ചയ്‌ക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി നേരിട്ട് ക്ഷണിച്ചിരുന്നു. നിലവിൽ യുക്രെയ്‌നിലെ റഷ്യൻ ആക്രമണം 12ാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ചർച്ചകളിലെന്ന പോലെ രാജ്യത്തു നിന്നും റഷ്യൻ സൈന്യം പൂർണമായി പിന്മാറണമെന്ന ആവശ്യമാണ് യുക്രെയ്ൻ മൂന്നാം തവണയും ഉന്നയിക്കുക.
എന്നാൽ യുക്രെയ്‌നിന് നാറ്റോ അംഗത്വം നൽകരുതെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ റഷ്യയും ചർച്ചയിൽ മുന്നോട്ടുവയ്‌ക്കും. അതേസമയം ചർച്ചയിലൂടെയോ യുദ്ധത്തിലൂടെയോ യുക്രെയ്‌നിൽ റഷ്യയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പുടിനും ഞായറാഴ്ച നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.