ദില്ലി: റഷ്യ-യുക്രൈൻ യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പങ്കാളിയായി ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാടിമിർ പുടിൻ, യുക്രൈന്‍ പ്രസിഡന്‍റ് വ്ലോടിമിര്‍ സെലന്‍സ്കി എന്നിവരുമായി ഫോണിൽ സംസാരിക്കും.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ തുടരുന്നതിനിടെയാണ് നരേന്ദ്രമോദി രാജ്യത്തലവൻ മാരുമായി സംസാരിക്കുന്നത്. സമാധാന ശ്രമങ്ങളുമായി ലോക രാജ്യങ്ങൾ റഷ്യയെ ബന്ധപ്പെടുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പുടിനുമായി ഇന്നും ഫോണിൽ ബന്ധപ്പെട്ടിരുന്നു.
അതേസമയം, യുക്രെയ്‌നിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. സുമി ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. വിദേശപൗരന്മാരെ ഒഴിപ്പിക്കാനാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.