മോസ്‌കോ: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നു വെളിപ്പെടുത്തൽ. ഇതിനായി നയതന്ത്ര പരിഹാരം കാണുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിൻ വ്യക്തമാക്കി . മാധ്യമപ്രവര്‍ത്തകരോടാണ് പുട്ടിൻ ഇക്കാര്യം അറിയിച്ചത്. വൈകാതെ യുദ്ധം അവസാനിപ്പിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്നും പുട്ടിൻ പറഞ്ഞു.
യുക്രൈന്‍ പ്രസിഡന്റ് സെലന്‍സികി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ പിന്തുണ തുടരുമെന്ന് ബൈഡന്‍ സെലന്‍സ്‌കിയ്ക്ക് ഉറപ്പുനല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുട്ടിന്റെ വെളിപ്പെടുത്തൽ.
സായുധ പോരാട്ടങ്ങളെല്ലാം നയതന്ത്ര കൂടിയാലോചനകള്‍ക്കൊടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിന് കക്ഷികള്‍ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികള്‍ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലത്. പുട്ടിൻ പറഞ്ഞു.
കൂടിയാലോചന നടത്തുന്ന കാര്യം ഗൗരവത്തോടെയാണോ റഷ്യ കാണുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് യുഎസ് വ്യക്തമാക്കി. ഗൗരവത്തോടെയാണെങ്കില്‍ തുറന്ന ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അതേസമയം യുക്രൈനില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുട്ടിന്റെ നയതന്ത്ര ചര്‍ച്ചാ നീക്കമെന്ന സംശയം യുക്രൈനും സഖ്യരാജ്യങ്ങൾക്കുമുണ്ട് .