Tuesday, May 14, 2024
spot_img

ജി20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തതിൽ ആതിഥേയരായ ഭാരതത്തിന് നന്ദി അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവ്; ചരിത്രത്തിലാദ്യമായി ഗ്ലോബൽ സൗത്തിൽ നിന്നുള്ള ജി20 രാജ്യങ്ങളെ യോജിപ്പിക്കാൻ ഇന്ത്യയുടെ അദ്ധ്യക്ഷപദത്തിനു സാധിച്ചുവെന്നും ലാവ്‍റോവ്

ദില്ലി : ഇന്ന് സമാപിച്ച പതിനെട്ടാമത് ജി20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തതിൽ ആതിഥേയരായ ഭാരതത്തിന് നന്ദി അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവ്. ഉച്ചകോടിയുടെ അജൻഡയെ ‘യുക്രെനൈസ്’ ചെയ്യാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുക്കാനായെന്നും സെർഗെയ് ലാവ്‍റോവ് വ്യക്തമാക്കി. ഉച്ചകോടി സമാപിച്ചതിനു ശേഷം മാദ്ധ്യമ പ്രവത്തകരോട് പ്രതികരിക്കുകയായിരുന്നു സെർഗെയ് ലാവ്‍റോവ്.

‘ചരിത്രത്തിലാദ്യമായി ഗ്ലോബൽ സൗത്തിൽ നിന്നുള്ള ജി20 രാജ്യങ്ങളെ യോജിപ്പിക്കാൻ ഇന്ത്യയുടെ അദ്ധ്യക്ഷപദത്തിനു സാധിച്ചു. പല പ്രശ്‍നങ്ങളിലും മുന്നോട്ട് കുതിക്കാൻ ഉച്ചകോടി വഴികാട്ടിയായി. ഉച്ചകോടിയിൽ ബ്രിക്സ് പങ്കാളികളായ ബ്രസീൽ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ വളരെ സജീവമായിരുന്നു. നമ്മുടെ നിയമാനുസൃത താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ സ്വീകരിച്ച ഏകീകൃത നിലപാടുകൾക്കു നന്ദി. ’’– സെർഗെയ് ലാവ്‍റോവ് വ്യക്തമാക്കി.

അതേസമയം കാലാവസ്ഥ വ്യതിയാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വികസ്വര രാജ്യങ്ങൾക്ക് 100 ബില്യൻ ഡോളർ നൽകുമെന്ന വാഗ്ദാനങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതെ സമയം യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യിലെ എല്ലാ രാജ്യങ്ങൾക്കും അഭിപ്രായ വ്യത്യാസം ഇല്ലാതെ സംയുക്ത പ്രസ്ഥാവന ചർച്ച ചെയ്ത് അംഗീകരിപ്പിച്ചതിൽ വലിയ അഭിനന്ദനമാണ് ഭാരതത്തിന് ലഭിക്കുന്നത്. 200 മണിക്കൂറുകൾക്കിടയിൽ നടന്ന 300 മീറ്റീങ്ങുകളിലൂടെയാണ്‌ ഈ നീക്കം നടത്താനായത്.

ജി20 പ്രഖ്യാപനത്തിൽ സമവായം കൈവരിക്കുക എന്നത് കഠിനമായ ദൗത്യം തന്നെയായിരുന്നു. ചൈന, റഷ്യ, പ്രധാന പാശ്ചാത്യ രാജ്യങ്ങൾ എന്നിവരുമായി നടത്തിയ ഫലവത്തായ ചർച്ചകളും ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങൾ നൽകിയ ശക്തമായ പിന്തുണയുമാണ് സമവായം കൈവരിക്കാൻ ഭാരതത്തെ സഹായിച്ചത്. റഷ്യ–ചൈന രാഷ്ട്രത്തലവന്മാരുടെ എതിർപ്പാണ് സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയം സംബന്ധിച്ചു വിയോജിപ്പിനിടയാക്കിയത്.ഒരു പക്ഷെ സംയുക്ത പ്രഖ്യാപനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ നയതന്ത്ര രംഗത്തും ഭാരതത്തിന് ക്ഷീണമാകുമായിരുന്നു. മാത്രമല്ല ഭാരതം ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതായി അറിയിച്ചത്.അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്ത ഷെർപ്പയെയും മന്ത്രിമാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം കൊണ്ടുവരിക എന്നതിൽ വിജയിച്ചതോടെ ലോക രാജ്യങ്ങളുടെ തലപ്പത്തേക്കും ഭാരതം എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ന് ജി 20 ഉച്ചകോടിക്കെത്തിയ നേതാക്കൾ മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തി ആദരമര്‍പ്പിച്ച. വിവിധ രാഷ്‌ട്രതലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. 20 രാജ്യങ്ങളും 130 രാജ്യതവന്മാർ അഥിതികളായും എത്തിയ ജി 20യിൽ 150ഓളം രാജ്യ തലവന്മാരുടെ പേരുകളും രാജ്യവും നരേന്ദ്ര മോദി ഓർത്തിരുന്നു.സബര്‍മതി ആശ്രമത്തിന്റെ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് മോദി നേതാക്കളെ സ്വീകരിച്ചത്. ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തേക്കുറിച്ചടക്കം പ്രധാനമന്ത്രി നേതാക്കളോട് വിശദീകരിച്ചു. സമാധാനത്തിന്റെ മതില്‍(പീസ് വോള്‍) എന്ന പേരില്‍ ഇവിടെ പ്രത്യേകം തയാറാക്കിയിരിക്കുന്ന സ്ഥലത്ത് ലോകനേതാക്കള്‍ ഒപ്പ് വച്ചു.

Related Articles

Latest Articles