റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ വിമർശനവുമായ അലക്‌സി നവൽനിയെ ജയിലിൽ നിന്ന് കാണാതായി. ആറ് ദിവസങ്ങളായി നവൽനിയുമായി ബന്ധപ്പെടാൻ ആകുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അവകാശപ്പെട്ടു. നവൽനിയെ കാണാനില്ല എന്ന കാര്യം ജയിൽ അധികൃതരും സ്ഥിരീകരിച്ചു. കിഴക്കൻ മോസ്കോയിലെ അതി സുരക്ഷാ ജയിലിലായിരുന്നു നവൽനി.
അഴിമതിവിരുദ്ധ പ്രവർത്തനത്തിനു ലഭിച്ച 47 ലക്ഷം ഡോളർ തട്ടിയെടുത്തെന്നാണു കേസിൽ തട്ടിപ്പ്, വഞ്ചനാ കുറ്റങ്ങൾ ചുമത്തി 11 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരവേ തീവ്രവാദ പ്രവർത്തനത്തിന് പ്രേരണ നൽകൽ, സാമ്പത്തിക സഹായം നൽകൽ എന്നിവയുൾപ്പെടെ ആറ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തി തടവു ശിക്ഷ 19 വർഷം കൂടി നീട്ടിയിരുന്നു. ഇതിന് പുറമെ നവൽനി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2020ൽ സൈബീരിയയിലെ സന്ദർശനത്തിനിടെ രാസവിഷബാധയേറ്റ നവൽനി ജർമനിയിലെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ വർഷം തിരിച്ചെത്തിയപ്പോഴാണു ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനു വീണ്ടും അറസ്റ്റിലായത്. രാസവിഷം പ്രയോഗിച്ചതിനു പിന്നിൽ പുട്ടിനാണെന്നാണു നവൽനി ആരോപിച്ചത്. കോടതിക്കെതിരെ നടത്തിയ വിമർശനങ്ങളുടെ പേരില്‍ കോടതിയലക്ഷ്യത്തിനും കേസെടുത്തിരുന്നു. അടുത്ത കൊല്ലം നടക്കുന്ന പ്രസിഡന്റ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകുമെന്ന് വ്ളാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം.