യുക്രെയ്ൻ നഗരമായ ഡോൺബാസിലെ മാർക്കറ്റിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. എന്നാൽ ആക്രമണത്തിൽ അൻപതിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം. മാർക്കറ്റിൽ തിരക്കേറിയ സമയത്താണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു.
രണ്ട് റഷ്യൻ എസ്-300 മിസൈലുകളാണ് മാർക്കറ്റിൽ പതിച്ചതെന്നും ആദ്യ മിസൈൽ പതിച്ച് മുക്കാൽ മണിക്കൂറിന് ശേഷം അതേ സ്ഥലത്ത് വീണ്ടും അടുത്ത മിസൈൽ പതിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആദ്യ മിസൈൽ ആക്രമണത്തിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരുന്നവരടക്കം രണ്ടാമത്തെ മിസൈൽ വർഷത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. , സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.ആക്രമണത്തെക്കുറിച്ച് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ അന്വേഷണം ആരംഭിച്ചു,
അതിനിടെ, യുക്രെയ്നെ റഷ്യൻ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി റസ്റ്റം ഉമറോവ് വ്യക്തമാക്കി. യുക്രെയ്നിലെ ഓരോ സെന്‍റിമീറ്ററിൽ നിന്നും റഷ്യയെ തുരത്തുമെന്നും അതിനായി സാധ്യമായതും അസാധ്യമായതുമെല്ലാം ചെയ്യുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.