Monday, April 29, 2024
spot_img

ശബരിമലയയെ തകർക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ഹിന്ദു ഐക്യ വേദി; പ്രക്ഷോഭത്തിന് ഒരുങ്ങി ഹൈന്ദവ സംഘടനകൾ

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു.

കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി ഭക്തർക്ക് പരമ്പരാഗത ആചാരങ്ങൾ നടത്താൻ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് വിവിധ ഹൈന്ദവ സംഘടനകൾ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ശബരിമല വൃതമെടുത്ത് മല ചവിട്ടുന്ന അയ്യപ്പന്മാർക്ക് നെയ്യഭിഷേകം പോലും നിഷേധിക്കപെടുകയാണ്. ഓൺലൈൻ ബുക്കിംഗ് വെബ്‌സൈറ്റിന്റെ തകരാർ മൂലം പലപ്പോഴും ദർശനത്തിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.

ശബരിമലയിൽ അരവണ പ്രസാദം തയ്യാറാക്കാൻ ഹലാൽ ശർക്കര ഉപയോഗിക്കുന്നതായുള്ള വാർത്ത പുറത്ത് വന്നത് ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇതോടൊപ്പം കാനന പാത വഴിയുള്ള തീർത്ഥാടനത്തിന് ദേവസ്വം ബോർഡ് പൂർണ്ണമായും വിലക്കേർപ്പെടുത്തിയിരിക്കുയാണ്.

തീർത്ഥാടകരോടുള്ള അവഗണനയ്‌ക്കെതിരായ ഭക്തജന പ്രതിഷേധം കണക്കിലെടുത്താണ് ഹൈന്ദവ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്.

നേരത്തെ ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ശബരിമലയിൽ ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ ഭക്തരുടെ അവകാശം നിഷേധിക്കുന്ന സർക്കാർ കെഎസ്ആർടിസി ബസ്സിൽ അയ്യപ്പന്മാരെ കുത്തി നിറച്ച് കൊണ്ടു പോകുന്നുവെന്നും കോവിഡിന്റെ പേരിൽ ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ ശബരിമല തീർത്ഥാടനം അട്ടിമറിക്കുകയാണെന്നും വത്സൻ തില്ലങ്കേരി ആരോപിച്ചു.

മാത്രമല്ല വിശ്വാസ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ശബരിമലയിൽ നടക്കുന്നതെന്നും, ആചാരങ്ങൾ നടത്താൻ ഭക്തരെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീം കോടതി വിധിയിൽ ഭക്തജനങ്ങളുടെ പ്രതിഷേധത്താൽ സർക്കാരിന് മുട്ടുകുത്തേണ്ടി വന്നതിലുള്ള പകയും പ്രതികാരവും സർക്കാർ ഭക്തരോട് തീർക്കുകയാണെന്നും നാട്ടിൽ എല്ലാം തുറന്നിട്ടും വിലക്ക് ശബരിമലക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളമാസം ധനു ഒന്നാം തീയതി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ വിലക്ക് ലംഘിച്ച് പരമ്പരാഗത കാനന പാത വഴി ഭക്തർ മല ചവിട്ടുമെന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles