പത്തനംതിട്ട: ശബരിമല ക്ഷേത്ര ദർശനത്തിനായി ഇതുവരെ 13 ലക്ഷം പേർ ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ആദ്യ ദിനമായ ഇന്നലെ 4,986 പേരാണ് മല ചവിട്ടിയത് എന്ന് അദ്ദേഹം പറഞ്ഞു.
‘25,000 പേർ ബുക്ക് ചെയ്തിരുന്നു. ബുക്കിംഗ് നടത്തിയ 20014 പേർ ദർശനം നടത്തിയിലല്ല. എത്താത്തവർക്ക് 18ന് ശേഷം ദർശനം നടത്താം. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ കാലാവസ്ഥാ അനുകൂലമാകുന്നതോടെ കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുമെന്നും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ പമ്പയിൽ സ്‌നാനം ചെയ്യുന്നത് അപകടകരമായതിനാലാണ് നിലവിൽ അനുവദിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ശക്തമായ മഴയിൽ തകർന്ന പമ്പയിലെ ഞുണങ്ങാർ പാലം പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രകൃതി ക്ഷോഭം മൂലം തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടുവെന്നും മന്ത്രി പറഞ്ഞു.
കൂടാതെ മഴമൂലം തകർന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂർത്തിയാക്കുമെന്നും ജനങ്ങൾ ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നും മതിയായ മുൻകരുതലുകൾ എടുത്ത് തീർത്ഥാടനം പൂർത്തിയാക്കാൻ കഴിയും എന്നും കൂടുതൽ ഭക്തർ വന്നു തുടങ്ങുന്നതിന് അനുസരിച്ച് നിലവിൽ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പൻ റോഡിന് പുറമെ നീലിമല-അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത ശബരിമല പാത തുറന്നുകൊടുക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി
ഇ ടോയ്‌ലെറ്റ്, ബയോ ടോയിലെറ്റ് സംവിധാനങ്ങൾ വർദ്ധിപ്പിക്കുമെന്നും തീർത്ഥാടകർക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ആവശ്യമായ ശുദ്ധജലം സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.