അന്താരാഷ്ട്ര തലത്തിൽ ഭീകരവാദത്തിനെതിരെ സമ്മർദ്ദം ശക്തമാകുന്നതിനിടെ, അതിൽനിന്നും തലയൂരാൻ നടപടികൾ വേഗത്തിലാക്കി പാക്കിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സാജിദ് മിർ പാക്കിസ്ഥാനിൽ അറസ്റ്റിലാവുകയും 15 വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയത് സാജിദ് മിർ ആയിരുന്നു. ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കർമ്മ സമിതി) പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തു കടക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് നാടമെന്നാണ് ഉയരുന്ന ആക്ഷേപം. അതേസമയം മിർ ജീവിച്ചിരിപ്പില്ലെന്നാണ് പാക്കിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതുസംബന്ധിച്ച് എഫ്എടിഎഫ് തെളിവുകൾ ആവശ്യപ്പെട്ടിരുന്നു. യുഎസ് അന്വേഷണ ഏജൻസി എഫ്ബിഐയുടെ പിടികിട്ടാപുള്ളിയുടെ പട്ടികയിലാണ് മിർ ഉള്ളത്. സാജിദ് മിറിനെതിരെ നടപടി വൈകുന്നതിൽ പാക്കിസ്ഥാന് എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു.