ലക്‌നൗ: കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികളും പൊതു യോഗങ്ങളും നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഇതൊന്നും തങ്ങൾക്കു ബാധകമല്ലാത്ത രീതിയിലാണ് സമാജ് വാദി പാര്‍ട്ടി മൂവായിരത്തിലധികം പേരെ ഉൾപ്പെടുത്തി യോഗം നടത്തിയത്. ഇപ്പോൾ സമാജ് വാദി പാര്‍ട്ടിയോട് വിശദീകരണം തേടിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
ബിജെപി വിട്ടവരെ സ്വീകരിച്ച യോഗത്തിലാണ് ചട്ട ലംഘനം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് സമാജ് വാദി പാര്‍ട്ടി ഇന്ന് മറുപടി നല്‍കും.
റാലികൾക്കും റോഡ് ഷോകൾക്കും ഒരാഴ്ചത്തേക്ക് കൂടി നിരോധനം ഏർപ്പെടുത്താൻ കമ്മീഷന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. കോവിഡ്- ഒമിക്രോണ്‍ പശ്ചാത്തലത്തിലാണ് ഇത് നീട്ടിയത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഈ മാസം 22 വരെ നീട്ടിയത്.