കോഴിക്കോട്: വിദ്യാർത്ഥിയെ പൊതുവേദിയില്‍ വിലക്കിയെന്ന വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വേദിയിലേക്കു വരാനുള്ള കുട്ടിയുടെ മാനസിക പ്രയാസം മനസ്സിലാക്കിയാണ് എംടി അബ്ദുല്ല മുസലിയാര്‍ തടഞ്ഞതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമസ്ത വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അവകാശപ്പെട്ടു. അപമാനിക്കപ്പെട്ടു എന്ന പ്രയോഗം തെറ്റാണ്. പെൺകുട്ടികൾ വേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനാകില്ല. പെൺകുട്ടി വരുന്നതിന് മുൻപ് അബ്ദുള്ള മുസ്ലിയാർ തടഞ്ഞില്ല. പെൺകുട്ടി തിരിച്ച് പോയതിന് ശേഷമാണ് കാര്യങ്ങൾ പറഞ്ഞത്.
പെൺകുട്ടിക്ക് വിഷമം ഉണ്ടാകാതിരിക്കാനാണ് മാറ്റി നിർത്തിയത്. പെൺകുട്ടിക്ക് ലജ്ജ ഉണ്ടാകുമോ എന്ന് കരുതിയാണ് മാറ്റിയതെന്നും. പെൺകുട്ടിയ്‌ക്കോ അവളുടെ ബന്ധുക്കൾക്കോ പരാതിയില്ലെന്നും, കുട്ടിക്ക് മനസിക പ്രയാസം ഉണ്ടായതു കൊണ്ടാണ് ഇടപെട്ടത്. മുതിർന്ന പെൺകുട്ടികളെ പൊതുവേദിയിൽ വിളിക്കരുതെന്നാണ് സമസ്തയുടെ തീരുമാനമെന്നും ന്യായീകരിക്കുകയായിരുന്നു. കുട്ടികളുടെ
രക്ഷിതാക്കളെയും അധ്യാപകരേയും വിളിച്ചാണ് സമ്മാനം നൽകാറ്. പെൺകുട്ടികൾ മറയ്‌ക്കപ്പുറം നിന്നാണ് പരിപാടിയിൽ പങ്കെടുക്കാറ്. പെൺകുട്ടിയെ പൊതുവേദിയിൽ നിന്ന് മാറ്റുന്നതിൽ ഗുണങ്ങളുണ്ട്. വേദിയിൽ സ്ത്രീകളും പുരുഷന്മാരും ഇടപഴകുന്ന രീതി സമസ്തയിലില്ല. സമസ്ത ഒരു മത സംഘടനയാണ് മതപരമായ കാര്യങ്ങൾ വിശ്വാസം എന്നിവ പാലിക്കും. നിയമത്തിന് എതിരായി ഒന്നും ചെയ്തിട്ടില്ല. സമസ്തയുടെ പ്രവർത്തനം കാലോചിതമാണ്, സമസ്ത മാറണമെന്ന് പറയാൻ പുറത്തുള്ളവർക്ക് അധികാരമില്ലെന്നും സമസ്ത കൂട്ടിച്ചേർക്കുകയായിരുന്നു.
സമസ്തയ്‌ക്ക് എതിരായി ഈ വിവാദത്തെ ചിലർ ഉപയോഗിച്ചു. എതിരായി സംസാരിക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണ്. സമസ്ത ഒരു കാലത്തും തീവ്ര നിലപാടുകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ബാലാവകാശ കമ്മീഷൻ കേസ് ഒക്കെ സ്വാഭാവികമാണെന്നും നേതാക്കൾ പറഞ്ഞു.