ചെന്നൈ: അനധികൃത മണല്‍ ഖനനക്കേസില്‍ സിറോ മലങ്കര കത്തോലിക്ക സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. തിരുനെൽവേലി മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തു. കൃത്യമായ തെളിവുകളുണ്ടെന്ന് തമിഴ്‌നാടിന്റെ പ്രോസിക്യൂട്ടര്‍ വാദിച്ചു.
സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി മണൽ ഖനനം നടക്കുന്നുണ്ടെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപതയുടെ കീഴിലുള്ള ഭൂമിയിലാണ് അനധികൃത മണൽ ഖനനം നടന്നത്. ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു.
27,774 ക്യുബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്‌തെടുത്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സബ് കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 9.57 കോടി പിഴ ചുമത്തിയിരുന്നു.