മണല്‍ ഖനന അഴിമതി കേസിൽ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ വിശ്വസ്തനും ആർജെഡി നേതാവും സുഭാഷ് യാദവിനെ ഇഡി അറസ്റ്റ് ചെയ്തു. ഇയാളുമായി ബന്ധപ്പെട്ട് ആറ് കേന്ദ്രങ്ങളില്‍ നടത്തിയ 14 മണിക്കൂറോളം നീണ്ട റെയ്ഡിനൊടുവിലാണ് അറസ്റ്റ് ഉണ്ടായത്. രണ്ട് കോടി രൂപയും, അഴിമതി വ്യക്തമാക്കുന്ന രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു.
നേരത്തെ സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്സണ്‍ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ബിഹാര്‍ പൊലീസ് 20 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസം ഏറെ വിവാദമായിരുന്നു. പരിഹാസത്തിന് മറുപടിയായ മോദി കാ പരിവാർ (ഞാൻ മോദിയുടെ കുടുംബം) എന്ന മറുപടിയുമായി ട്വിറ്ററിൽ ബിജെപി നേതാക്കളും അണികളും രംഗത്തുവരികയും ചെയ്തിരുന്നു. പിന്നാലെ തനിക്ക് കുടുംബവും കുട്ടികളുമില്ലാത്തതിന് ഞങ്ങളെന്ത് ചെയ്യണമെന്ന ലാലുവിന്‍റെ ചോദ്യത്തിന് മോദിയും ഉത്തരം നല്‍കി. ഭാരതമാണ് തന്റെ കുടുംബമെന്നും 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണെന്നും ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും തെലങ്കാനയില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു .