Thursday, May 23, 2024
spot_img

പാക്കിസ്ഥാൻ മുസ്ലിം രാജ്യങ്ങൾക്കിടയിലും ഒറ്റപ്പെടുന്നു;സൗദിയും ഇറാനും കൊടുത്ത പണി കണ്ട് ഞെട്ടിത്തരിച്ച് ഇമ്രാൻ ഖാൻ

ദില്ലി: ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായ ഒക്‌ടോബര്‍ 27 കരിദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം തകര്‍ത്ത് സൗദി അറേബ്യയും ഇറാനും. പശ്ചിമേഷ്യയിലെ സമവാക്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി മാറിമറിയുന്നതിന്റെ സൂചനയാണിതെന്ന് നയതന്ത്രരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക്കിസ്ഥാന്‍ എംബസിയാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇസ്‌ലാമാബാദിനെ ഞെട്ടിച്ചു കൊണ്ട് ഇറാന്‍ ചടങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ വിവിധ രാജ്യങ്ങളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഇമ്രാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും ഇറാന്റെ നിലപാട് തിരിച്ചടിയായി.

റിയാദില്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റില്‍ സമാനമായ പരിപാടി നടത്താനുള്ള നീക്കം സൗദി ഭരണകൂടവും തടഞ്ഞു. ആര്‍ട്ടിക്കിള്‍ 370ല്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സൗദി രാജകുടുംബത്തെ പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി വിമര്‍ശിച്ചതിനു പിന്നാലെ 3 ബില്യന്റെ വായ്പ പെട്ടെന്നു തിരിച്ചടയ്ക്കാന്‍ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയെ അയച്ചാണ് ഇമ്രാന്‍ സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്.

രണ്ട് പ്രമുഖ ഇസ‌്‌ലാമിക രാജ്യങ്ങളുടെയും നിലപാട് മാറ്റം മധ്യപൂര്‍വേഷ്യയിലെ പാക്ക് ബന്ധങ്ങളുടെ സമവാക്യങ്ങളിലുണ്ടാകുന്ന നിര്‍ണായക മാറ്റത്തിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്. മേഖലയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന തുര്‍ക്കിയുമായി പാക്കിസ്ഥാന്‍ അടുക്കുന്നതാണ് മറ്റു രാജ്യങ്ങളെ വേറിട്ടു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സിന്റെ പ്ലീനറി സെഷനില്‍ പങ്കെടുത്ത 39 രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ‘ഗ്രേ പട്ടിക’യില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്നത് തുര്‍ക്കി മാത്രമാണ്. സൗദി ഉള്‍പ്പെടെ പാക്കിസ്ഥാനെതിരെ വോട്ട് ചെയ്തു.

Related Articles

Latest Articles