തൃശ്ശൂർ: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ അഞ്ചാം സംസ്‌ഥാന വാർഷിക സമ്മളനം തൃശ്ശൂർ ചേർപ്പ് സി എൻ എൻ സ്‌കൂളിൽ വച്ച് നടക്കുന്നു. മെയ് 24, 25, 26 തീയതികളിൽ നടക്കുന്ന വാർഷിക സമ്മേളനം കേരള സർവകലാശാല വൈസ്‌ചാൻസലൻ ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാന്ദപുരിയാണ് മുഖ്യപ്രഭാഷണം നടത്തുക.
സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾക്കുമെതിരെ മതേതരസർക്കാരും ഹിന്ദുവിരുദ്ധ വിഭാഗങ്ങളും ആസൂത്രിതമായി നടത്തി വരുന്ന വെല്ലുവിളികളെക്കുറിച്ചാണ് സമ്മേളനം ചർച്ച ചെയ്യുക. ശബരിലെ തീർഥാടകരുടെ എണ്ണം യുക്തിരഹിതമായി നിയന്ത്രിക്കുക, തീർഥാടകരെ സാമ്പത്തികമായി ചൂഷണം ചെയ്യുക, ത്യശ്ശൂർപൂരം പോലെയുള്ള വിഖ്യാത ഉത്സവങ്ങൾ അലങ്കോലപ്പെടുത്തുക. ഉത്സവം നടക്കുന്ന തട്ടകത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുക, ക്ഷേത്ര ഭൂമികൾ പിടിച്ചെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുക തുടങ്ങി നിരവധി ആസൂത്രിത നീക്കങ്ങൾ മതേതരസർക്കാർ വിവേചനപൂർവം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ മറ്റു ഹൈന്ദവ സംഘനകളുമായിച്ചേർന്ന് സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.
ജി കെ സുരേഷ്‌ബാബു ( ജനം ടി വി ), ആർ എസ് എസ് പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ, സീമ ജാഗരൺമഞ്ച്, അഖിലഭാരതീയ രക്ഷാധികാരി എ ഗോപാലകൃഷ്‌ണൻ എന്നിവരും മറ്റു സംസ്ഥാന നേതാക്കളും വിവിധ കാലാംശങ്ങളിലായി നടക്കുന്ന ചർച്ചകൾക്കു നേതൃത്യം നൽകുന്നു. സമിതി സംസ്ഥാന പ്രസിഡൻ്റ് മുല്ലപ്പള്ളി കൃഷ്‌ണൻ നമ്പൂതിരി, സ്വാഗതസംഘം അധ്യക്ഷൻ സി ആർ സുരേന്ദ്രനാഥൻ, സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജി രാധാകൃഷ്‌ണൻ, സമിതി ജില്ല പ്രസിഡൻ്റ് കെ സതീഷ്ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ, കേരളത്തിലെ 700 – ഓളം ക്ഷേത്രങ്ങളിലെ താലൂക്ക് ഉപരി കാര്യകർത്താക്കൾ സമ്മേളനത്തിൽ പ്രതിനിധികളായി എത്തുന്നു. അതോടൊപ്പം അതാത് ശാഖാതലങ്ങളിലുളള കാര്യകർത്താക്കൾ 26 നു നടക്കുന്ന സമാപന പരിപാടിയിൽ പങ്കെടുക്കും. കൂടാതെ, സമിതിയുടേതല്ലാത്ത ക്ഷേത്രങ്ങളിലെ ഭാരവാഹികൾ തന്ത്രിമാർ, പുരോഹിതന്മാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്ന ക്ഷേത്ര സമന്വയ പരിപാടിയും സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്നു.