ന്യൂയോർക്ക് : ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് യാത്രികരുമായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയാണ് യാത്രയ്ക്കിടെ കാണാതായത്. അന്തർവാഹിനി കാണാതായെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം അന്തർവാഹിനിക്കുള്ളിൽ 70 മണിക്കൂർ കൂടി കഴിയാനുള്ള ഓക്സിജൻ മാത്രമാണ് അവശേഷിക്കുന്നത് എന്നതാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.അതിനാൽ തന്നെ ഇതു തീരും മുൻപേ യാത്രികരെ കണ്ടെത്താനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും .ഏതാണ്ട് 21 അടി നീളമുള്ള അന്തർവാഹിനിയിലാണ് ഞായറാഴ്ച അഞ്ചംഗ സംഘം യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ഈ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് അധികൃതർ വ്യക്തമാക്കിയത് . ‘പോളർ പ്രിൻസ്’ എന്ന ഗവേഷണ കപ്പലാണ് ഇവരുടെ യാത്രയ്ക്ക് മാർഗദർശിയായി ഉണ്ടായിരുന്നത്. ഈ കപ്പലുമായുള്ള ബന്ധമാണ് നഷ്ടമായത്.
പ്രശസ്ത പാക് വ്യവസായി ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ, ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ് , യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷ് എന്നിവരാണ് അന്തർവാഹിനിയിലെ യാത്രക്കാരെന്നാണ് ലഭിക്കുന്ന വിവരം.
അന്തർവാഹിനി കണ്ടെത്താനും അതുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും വിവിധ സർക്കാർ ഏജൻസികളും സമുദ്ര പര്യവേക്ഷണ കമ്പനികളും രംഗത്തു വന്നിട്ടുണ്ട്. ഉത്തര അറ്റ്ലാന്റിക്കിലെ വിദൂര സമുദ്രാന്തർഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വിവിധ തീരദേശ സേനകൾ ഇപ്പോൾ തിരച്ചിൽ നടത്തുന്നത്.