ചണ്ഡീഗഢ്: ഖാലിസ്ഥാന്‍ വക്താവും വാരിസ് ദേ പഞ്ചാബ് തലവനുമായ അമൃത്പാല്‍ സിങ് അറസ്റ്റില്‍. അമൃത്പാലിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു പഞ്ചാബ് പോലീസ്. ഇയാളുടെ ആറ് അനുയായികളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അമൃതപാലിനെ പിടികൂടാനുള്ള ഓപ്പറേഷനിൽ പോലീസിനൊപ്പമുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അമൃത്സറിലും സമീപ പ്രദേശങ്ങളിലുമായി അമ്പതിലധികം പോലീസ് വാഹനങ്ങളാണ് അമൃത്പാല്‍ സിങിനെ പിന്തുടര്‍ന്നത്. എന്നാല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അമൃതപാൽ പിടിയിലായത്. ഏഴു ജില്ലകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിന്തുടർന്നത്. ക്രമസമാധാനം പാലിക്കണമെന്നും വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കരുതെന്നും. പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ട എന്നും പഞ്ചാബ് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഞായറാഴ്ച ഉച്ച വരെ നിര്‍ത്തിവെച്ചു.
കഴിഞ്ഞ ഫെബ്രുവരി 23-ന് അമൃത്പാല്‍ സിങിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. നൂറുകണക്കിന് പേരാണ് തോക്കുകളും വാളുകളുമായി ബാരിക്കേഡുകള്‍ തകര്‍ത്ത് സ്റ്റേഷന്‍പരിസരത്തേക്ക് ഇരച്ചെത്തിയത്. ഇതാണ് ഇയാൾക്കെതിരെ സർക്കാർ നടപടി കടുപ്പിക്കാൻ കാരണമായ സംഭവം. ഖാലിസ്ഥാന്‍ വാദിയായ ജെര്‍നെയില്‍ സിങ് ഭ്രിന്ദന്‍വാലയുടെ അനുയായിയാണെന്ന് പ്രഖ്യാപിച്ച അമൃത്പാല്‍ സിങ് ഭ്രിന്ദന്‍വാല രണ്ടാമന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. വാരിസ് ദേ പഞ്ചാബ് സ്ഥാപകനായ ദീപ് സിദ്ദുവിന്റെ മരണത്തോടെയാണ് ഇയാള്‍ നേതൃത്വം ഏറ്റെടുത്തത്.