പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായേക്കാനുള്ള സാധ്യതകൾ സജീവമാകുന്നു. അതിർത്തി പ്രദേശങ്ങളിലെ ആക്രമണത്തിനുള്ള പ്രത്യാക്രമണമെന്നോണം സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തു വരികയാണ്. ഇതോടെ ഹമാസിനും ഹിസ്ബുല്ലയ്ക്കും പരോക്ഷ പിന്തുണ നൽകിയിരുന്ന ഇറാൻ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകാനുള്ള സാധ്യത തെളിയുകയാണ്. ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ സെയ്‌നാബിയ ജില്ലയിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ മുതിർന്ന ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
റാസിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, ഇസ്രയേൽ ഈ കുറ്റത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്. 2020 ജനുവരിയിൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളിയാണ് റാസി മൗസവി. ഖാസിമിന്റെ നാലാം ചരമവാർഷികം ആചരിക്കാനിരിക്കെയാണ് മൗസവി കൊല്ലപ്പെട്ടത്. അതേസമയം സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യെമനിലെയെമനിലെ ഹൂതി വിഭാഗം ആക്രമണം കടുപ്പിക്കുന്ന ചെങ്കടലിൽ ഇറാനും അണിചേർന്നാൽ കടൽ യുദ്ധത്തിലേക്കാകും കാര്യങ്ങൾ നീങ്ങുക. മേഖല സംരക്ഷിക്കാൻ സഖ്യരാജ്യങ്ങളുമായി ചേർന്ന് ഒരു സഖ്യസേന രുപീകരിക്കുമെന്ന് അമേരിക്ക ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല ഇന്ത്യ മൂന്ന് യുദ്ധ കപ്പലുകളെ അറബിക്കടലിൽ നിയോഗിച്ചു കഴിഞ്ഞു. ഹൂതികളുടെ ആക്രമണത്തിൽ നിന്ന് ലൈബീരിയൻ കപ്പൽ എംവികെം പ്ലൂട്ടോയ്ക്ക് രക്ഷകരായത് ഇന്ത്യൻ നാവികസേനയും തീര സംരക്ഷണ സേനയുമായിരുന്നു. സംഭവത്തിന് പിന്നാലെ അറബിക്കടലിൽ സുരക്ഷയ്ക്കായി മൂന്ന് പടക്കപ്പലുകളെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്