കൊച്ചി : പത്ത് ദിവസത്തിനിടെ നാടിനെ നടുക്കിയ മൂന്ന് കൊലപാതകങ്ങളാണ് കൊച്ചിയിൽ നടന്നത്. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ലഹരിക്കടത്തും കുറ്റകൃത്യങ്ങളും വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഓപ്പറേഷൻ നിരീക്ഷൺ എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറകൾ നഗരത്തിൽ വെയ്‌ക്കാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സൗത്തിലും, കാക്കനാട് ഫ്‌ലാറ്റിലും ലഹരിയുടെ പേരിൽ കൊലപാതകമുണ്ടായി. സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നുമുള്ളയാളുകൾ കൊച്ചിയിൽ എത്തുന്നതിനാൽ ഇവരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഒന്നിച്ച് താമസിക്കുന്നവർക്ക് പോലും ഒപ്പമുള്ളവരുടെ വിവരങ്ങൾ അറിയില്ല. ഫ്‌ലാറ്റുടമകൾ, കച്ചവടക്കാർ, അടക്കമുള്ളവരുടെ പിന്തുണയോടെ രണ്ട് ലക്ഷം ക്യാമറകൾ കൊച്ചി നഗരത്തിൽ വെയ്‌ക്കാനാണ് തീരുമാനം.
പോലീസിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഫ്‌ലാറ്റ് അസോസിയേഷനുകൾക്കെതിരെ നടപടി എടുക്കും. സിസിടിവി സ്ഥാപിക്കുന്നതിലടക്കം വീഴ്ച വരുത്തിയാൽ ഇവരെ കേസിൽ കൂട്ടുപ്രതികളാക്കും. ഫ്‌ലാറ്റുകൾ വാടകയ്‌ക്ക് നൽകുന്നതിന് മുൻപ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഓൾ കേരള ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷനും മർച്ചൻറ് അസോസിയേഷൻ, ഉൾപ്പെടെയുള്ള സംഘടനകളും പദ്ധതിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.