ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളോ, അല്ലെങ്കിൽ ബസ് സ്റ്റോപ്പുകളിൽ ഒറ്റയ്ക്ക് ഇരിക്കുന്നതോ കണ്ടാൽ അവർക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ തലസ്ഥാനത്ത് വീണ്ടും അർധരാത്രി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരിക്കുകയാണ്. തുമ്പയിലാണ് അന്യസംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ജോലിസ്ഥലത്ത് നിന്നും താമസിക്കുന്നിടത്തേയ്‌ക്ക് പോകുകയായിരുന്ന നാഗാലാൻഡ് സ്വദേശിനിയ്‌ക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. പ്രതി മേനംകുളം സ്വദേശി അനീഷിനെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് സ്റ്റേഷന് തൊട്ടടുത്ത് പോലും ഒരു സ്ത്രീക്ക് സുരക്ഷാ ഇല്ലാതെയായിപോയ നാടാണ് തലസ്ഥാനം. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോൾ യുവതിക്ക് നേരെയുണ്ടായ അതിക്രമം വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു വിഷയമായിരുന്നു. എന്നാൽ, ഈ സംഭവം റിപ്പോർട്ടു ചെയ്തു മാസങ്ങൾ പിന്നിടുമ്പോഴും സ്ത്രീകൾക്കെതിരെ വീണ്ടും ഇത്തരത്തിലുള്ള അതിക്രമണങ്ങൾ വർദ്ധിക്കുന്നത് അല്ലാതെ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന് കാരണം ഇത് വരെയും ശക്തമായ നടപടിയോ, സ്ത്രീ സുരക്ഷാ വർദ്ധിപ്പിക്കാൻ വേണ്ട കരുതലുകളോ ഒന്നും തന്നെ എടുക്കുന്നില്ല എന്ന് തന്നെ പറയാം.