ദില്ലി: രാജീവ്ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗമായിരുന്ന മലയാളിയായ മുൻകേന്ദ്രമന്ത്രിക്കെതിരെ ലൈംഗീക പീഡന പരാതിയിൽ കേസെടുത്ത് പോലീസ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദില്ലി അമർ കോളനി പൊലീസാണ് കേസ്സെടുത്തത്. ഇന്നലെ ഡൽഹി സാകേത് കോടതിയിൽ മജിസ്ട്രേറ്റ് അതിധി റോയിയ്ക്കു മുന്നിൽ ഹാജരായാണ് ഇരയായ പെൺകുട്ടി ആർട്ടിക്കിൾ 164 പ്രകാരം മൊഴിനൽകിയത്. മുൻ കേരളാ മുഖ്യമന്ത്രി കെ കരുണാകരന്റെ അടുത്ത സഹയാത്രികനായിരുന്നു ആരോപണവിധേയനായ നേതാവ്. രാഷ്ട്രീയത്തിൽ ഉന്നത പദവികൾ കൈകാര്യം ചെയ്തിട്ടുള്ള ഇയാൾക്കെതിരെ നിരവധി അഴിമതിക്കേസുകൾ നിലവിലുണ്ട്. സ്ത്രീകളെ വിവിധ രീതിയിൽ ചൂഷണം ചെയ്ത നിരവധി പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നുവന്നിരുന്നു.
മറ്റുരാഷ്ട്രീയപ്പാർട്ടികളിലെ നേതാക്കന്മാരുമായി മികച്ച ബന്ധം പുലർത്തുന്ന ഇയാൾ നിരവധി തവണ പാർട്ടി മാറിയിട്ടുണ്ട്. ഒരു പ്രമുഖ സിപിഎം നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ പിൽക്കാലത്ത് പല കേസുകളിൽ നിന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പല കേസ്സുകളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ബിനാമി പേരുകളിൽ ഫ്ലാറ്റുകളും ഭൂമിയും ഇയാൾ വാങ്ങിക്കൂട്ടിയതായും ആരോപണമുണ്ട്. സംസ്ഥാനത്തെ ഒരു പ്രമുഖ വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് ഉയർന്നുകേട്ടിട്ടുണ്ട്.