തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജ് സസ്‌പെൻഡ് ചെയ്തു. കോളജിന്റെ പുതിയ പ്രിൻസിപ്പലാണ് നടപടിയെടുത്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കാട്ടാക്കട പോലീസ് കേസെടുത്തിരിക്കുന്നത്. കോളേജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി. എസ്എഫ്ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കി. കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി. അതേസമയം വിശാഖിനെ പുറത്താക്കണമോ എന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പൂർത്തിയായതിന് ശേഷമാകും മാനേജ്മെന്റ് തീരുമാനം കൈക്കൊള്ളുക.
കഴിഞ്ഞ ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. ടിക്കറ്റിൽ ജയിച്ച അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബി. എസ്‌സി വിദ്യാർത്ഥിയും എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയുമായ എ. വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്ക് നല്‍കിയ യു.യു.സിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമല്‍ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. വിശാഖ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.
ഏരിയാ സെക്രട്ടറിയെ കേരള സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ആൾമാറാട്ടം സംഘടന നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. മേയ് 26-ന് നിശ്ചയിച്ചിരുന്നസര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നേരത്തെ നീട്ടിവച്ചിരുന്നു.സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കും. ഇത് എങ്ങനെ വേണമെന്നു റജിസ്ട്രാർ ശുപാർശ ചെയ്യും. സർവകലാശാലാ യൂണിയൻ കൗൺസിലർമാരുടെ പട്ടിക മരവിപ്പിക്കും