ചെന്നൈ: തമിഴ്‌നാട്ടിൽ വൻ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് ബിജെപി. ഇതിനെ ഇല്ലാതാക്കാൻ നെട്ടോട്ടമോടുകയാണ് ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കൾ. ഇപ്പോഴിതാ സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച തടയാൻ മതപരിവർത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് ആക്ടിവിസ്റ്റ് ഷാലിൻ മരിയ ലോറൻസ്(Shalin Maria Lawrence DMK). തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഡിഎംകെ അനുകൂലി കൂടിയായ ഷാലിന്റെ വിവാദ പരാമർശം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഷാലിന്റെ വിവാദ പരാമർശം. എന്നാൽ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പോസ്റ്റിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഫേസ്ബുക്ക് പോസ്റ്റ് ഷാലിൻ എഡിറ്റ് ചെയ്തു.
ഷാലിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:
“തമിഴ്‌നാട്ടിൽ ബിജെപിയുടെ വളർച്ച തടയാൻ രണ്ട് മാർഗ്ഗങ്ങൾ ആണ് പ്രധാനമായും ഉള്ളത്. ഒന്ന് മതപരിവർത്തനം. രണ്ട് ഇയോദി താസിനെയും അംബേദ്കറിനെയും ഓരോ വീടുകളിലേക്കും എത്തിക്കണം. ബിജെപി നിരീശ്വരവാദത്തെ ആയുധമാക്കുമെന്ന് ഭയപ്പെടുന്നു. സാംസ്‌കാരിക മാറ്റത്തിനും, ചരിത്രം വീണ്ടെടുക്കുന്നതിലൂടെയും മാത്രമേ മതവിരുദ്ധ പ്രചാരണങ്ങൾക്ക് അന്ത്യം കുറിയ്‌ക്കാൻ സാധിക്കൂ” ഷാലിൻ മരിയ ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വിജയമാണ് ബിജെപി തമിഴ്‌നാട്ടിൽ സ്വന്തമാക്കിയിരിക്കുന്നത്. സീറ്റുകളുടെ എണ്ണവും വോട്ടുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇത് ഡിഎംകെയ്‌ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ടയ്ക്കാട് മുനിസിപ്പാലിറ്റിയിലെ 15 സീറ്റില്‍ എട്ടു സീറ്റുകളും നേടി ബിജെപി ഭരണം പിടിച്ചു. കൂടാതെ, കരൂര്‍ ജില്ലയിലെ മൂന്നാം വാര്‍ഡില്‍ ബിജെപി വിജയിച്ചിരുന്നു. നാഗര്‍കോവില്‍ നഗരസഭയിലെ ഒന്‍പതാം വാര്‍ഡും ബിജെപി പിടിച്ചെടുത്തു. അതിനുപുറമെ തിരുനെല്‍വേലി നാലാം വാര്‍ഡും ബിജെപി വിജയിച്ചിരുന്നു.