ചെന്നൈ: തമിഴ്‌നാട്ടിൽ തരംഗമായി ബിജെപി(Tamil Nadu BJP). തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ വമ്പൻ വിജയത്തിന്റെ സൂചനയെന്ന് വിലയിരുത്തൽ. തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് ബിജെപി കൈവരിച്ചത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ നാല് സീറ്റാണ് ബിജെപി നേടിയത്. ഇക്കുറി അത് 22 ആയി ഉയർന്നു.
മുനിസിപ്പാലിറ്റിയിൽ 37 സീറ്റിൽ നിന്ന് 56 ആയി ഉയർന്നു. ടൗൺ പഞ്ചായത്തിൽ 185ൽ നിന്ന് 230 ആയും സീറ്റുകൾ ഉയർന്നു. സംസ്ഥാനത്ത് ഡിഎംകെയ്‌ക്കും എഡിഎംകെയ്‌ക്കും പിന്നാലെ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയി മാറിയിരിക്കുകയാണ് ബിജെപി. അതേസമയം നഗരസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയം വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള തയ്യാറെടുപ്പാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി പറഞ്ഞു.
ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യമില്ലാതെ മത്സരിക്കുന്നത്. ഞങ്ങൾ ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ സന്തുഷ്ടരാണ്. ഇത് തുടക്കം മാത്രമാണ്. വൈകാതെ തന്നെ സംസ്ഥാനത്ത് ഞങ്ങൾ വേരുറപ്പിക്കും. ഈ ഫലം പാർട്ടിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. സംസ്ഥാനത്ത് താഴേതട്ടിലെ വോട്ടർമാർ ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം ചേർന്നാണ് ബിജെപി മത്സരിച്ചിട്ടുള്ളത്. പാർട്ടിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.