കൊച്ചി: ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിയില്‍ വൻ തീപിടിത്തം. ആന്ത്രോത്ത് ദ്വീപിന് സമീപത്താണ് തീപിടിത്തമുണ്ടായത്. കപ്പലിൽ 624 യാത്രക്കാരും 85 ജീവനക്കാരും ഉണ്ടായിരുന്നു. തീപിടിത്തതില്‍ ആളപായമില്ല.
കവരത്തിയില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോകുംവഴി എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു. കപ്പലിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറലും ചരക്ക് കപ്പലായ സാഗര്‍ യുവരാജും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
നിലവില്‍ അപകടനില നിയന്ത്രണ വിധേയമായതായി തുറമുഖ വകുപ്പ് വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം സംഭവസ്ഥലത്ത് നിന്ന് കപ്പലിനെ കെട്ടിവലിച്ച് ആന്ത്രോത്ത് ദ്വീപിലെക്കെത്തിക്കും. തുടര്‍ന്ന് കൊച്ചി തുറമുഖത്തെക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടരുമെന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു.

