ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ചത് ഇന്നലെയാണ്. 408 മണിക്കൂർ രാജ്യത്തെയൊന്നടങ്കം ആശങ്കയിൽ നിർത്തിയ ഈ സംഭവം ഉടൻ തന്നെ വെള്ളിത്തിരയിലെത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സിൽക്യാര രക്ഷാപ്രവർത്തനത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാനാൻ സംവിധായകരടക്കമുള്ളവർ തിരക്കുകൂട്ടുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ചന്ദ്രയാൻ 3 പരീക്ഷണവുമായി ബന്ധപ്പെട്ടുള്ള സിനിമ ചെയ്യാനും സമാനമായ തിരക്ക് കൂട്ടൽ ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു സയൻന്റിഫിക് ചിത്രം എടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും പിന്നീട് ഇതിൽ നിന്ന് പിന്നോട്ട് പോകുകയാണ് ഉണ്ടായത്.
ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ഐ.എം.പി.പി.എ), പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നിവയിലേക്ക് നിരവധി അപേക്ഷകളാണ് പേര് രജിസ്റ്റർ ചെയ്യാനെത്തിയിരിക്കുന്നത്. ഐ.എം.പി.പി.എയിലേക്ക് ഇതിനകം നിരവധി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചെയർമാനും നടനുമായ അനിൽ നാഗ്രത് വെളിപ്പെടുത്തി.
“റെസ്ക്യൂ, റെസ്ക്യൂ-41, മിഷൻ 41-ദ ഗ്രേറ്റ് റെസ്ക്യൂ എന്നിവയാണ് രജിസ്റ്റർ ചെയ്യപ്പെട്ട ചില പേരുകൾ. കഴിഞ്ഞ ദിവസം മാത്രമാണ് രാജ്യത്തെ ആശങ്കയിലാഴ്ത്തിയ സംഭവം സന്തോഷത്തിന്റെ നിമിഷങ്ങളിലേക്ക് വഴിമാറിയത്. അതുകൊണ്ട് ഇതിനെ സിനിമയാക്കാനായി ടൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിരവധിപേർ മുന്നോട്ടുവരുന്നുണ്ട്. ഈ അപേക്ഷകൾ പരിശോധിച്ചുവരികയാണ്. ആദ്യം വന്നത് ആദ്യം എന്നമുറയ്ക്ക് അനുമതി നൽകും.” അനിൽ നാഗ്രത് പറഞ്ഞു