കൊച്ചി: കേരളാ പോലീസിനെതിരെ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. വീട്ടിൽ ആളില്ലാതിരുന്ന സമയം പോലീസ് വീട് കുത്തിത്തുറന്ന് അതിക്രമിച്ച് കയറിയെന്നും മോഷണം നടത്തിയെന്നുമാണ് സീന പറഞ്ഞത്. മകളുടെ പത്ത് പവന്റെ സ്വർണാഭരണങ്ങൾ കാണാതായെന്ന് സീന പറയുന്നു. ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസിന് സീന രാവിലെ പരാതി നൽകി. ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ അടക്കം പല റെക്കോർഡുകളും കാണാതായതായി പരാതിയിൽ പറയുന്നു. എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം എത്തിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരിൽ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി.
സംഭവം നടക്കുമ്പോൾ താൻ ദില്ലിയിൽ ആയിരുന്നുവെന്നും, പരിശോധനയെ കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും സീന പറയുന്നു. നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ പോലീസ് അതിക്രമം കാണിച്ചിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് ചില സാമൂഹ്യദ്രോഹികളുടെ സഹായത്തോടെ വീട് കുത്തിപ്പൊളിച്ചതെന്നും സീന ആരോപിക്കുന്നു. മകളുടെ പഠനാവശ്യത്തിനായി ദില്ലിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പോലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പോലീസ് വിവരം പറഞ്ഞില്ല.