ദുബായ്: ഏഴുമണിക്കൂറും 20 മിനിറ്റുകൊണ്ട് 120 ഭാഷകളിലെ ഗാനങ്ങളാലപിച്ച് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച് മലയാളി യുവഗായിക. ദുബായിൽ വച്ചുന്നടന്ന പരിപാടിയിലാണ് സുചേത സതീഷ് റെക്കോഡ് ഇട്ടത്. ഒരു സംഗീതപരിപാടിയിൽ ഏറ്റവുമധികം ഭാഷകളിലുള്ള പാട്ടുകൾ ആലപിച്ചതിനാണ് നേട്ടം സ്വന്തമാക്കിയത്.
മുമ്പും രണ്ടുതവണ സുചേത റെക്കോഡ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്. തത്വമയി ന്യൂസിലെ ‘രാഗ് രംഗ്’ എന്ന സംഗീത പരിപാടി അവതരിപ്പിക്കുന്ന വ്യക്തികൂടിയാണ് സുചേത സതീഷ്. മലയാളമടക്കം 29 ഇന്ത്യന്‍ ഭാഷകളിലെയും 91 ലോക ഭാഷകളിലെയും ഗാനങ്ങളാണ് അവതരിപ്പിച്ചത്. ഉച്ചക്ക് 12ന് ആരംഭിച്ച ആലാപനം രാത്രി 7.30 വരെ 7.20 മണിക്കൂര്‍ നീണ്ടു. എല്ലാ പാട്ടുകളും കാണാതെയാണ് പാടിയത്.
നേരത്തെ 102 ഭാഷകളിൽ പാടി അമേരിക്കയിലെ വേൾഡ് റെക്കോഡ് അക്കാദമിയുടെ റെക്കോഡിന് അർഹയായിരുന്നു. 12ാം വയസ്സിലായിരുന്നു ഈ നേട്ടം. ഏറ്റവും കൂടുതൽ സമയം നിർത്താതെ ഗാനം ആലപിച്ച കുട്ടി എന്ന റെക്കോഡും അന്ന് സ്വന്തമാക്കിയിരുന്നു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് സുചേ . ദുബായിലെ ഡോക്ടറായ കണ്ണൂർ എളയാവൂർ സ്വദേശി ടി.സി. സതീഷിന്റെയും സുമിതയുടെയും മകളാണ്.