അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യയും അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ അങ്ങനെ വമ്പന്‍ താരനിര തന്നെ ഇരു ടീമുകള്‍ക്കും വേണ്ടി ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.
ഇവരില്‍ ആര് തങ്ങള്‍ക്കായി ബാറ്റിങ് വിരുന്നൊരുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആരുടെ ബാറ്റില്‍ നിന്ന് സെഞ്ച്വറി പിറക്കുമെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ് പോയ 12 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തില്‍ ആകെ ആറ് താരങ്ങള്‍ക്ക് മാത്രമാണ് സെഞ്ച്വറി നേടി മടങ്ങാന്‍ സാധിച്ചിട്ടുള്ളത്.
അതേസമയം, 2023 വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക പൂജ. ഇന്ത്യൻ ടീമിന്റെ വിജയത്തിന് വേണ്ടിയാണ് ക്ഷേത്രത്തിൽ പൂജ നടത്തിയത്. ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്. ഇതുവരെ നടന്ന ഒൻപത് മത്സരങ്ങളിലും ഇന്ത്യ ഉജ്ജ്വലവിജയം നേടിയിരുന്നു. സമാനമായി ഫൈനലും വിജയിച്ച് ഇന്ത്യ കപ്പ് നേടുന്നതിനായി കാത്തിരിക്കുകയാണ് രാജ്യം. മഹാകാലേശ്വർ ക്ഷേത്രത്തിന് പുറമേ രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിലാണ് ഇന്ത്യൻ ടീമിന് വേണ്ടി പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും നടന്നത്.