ദില്ലി: പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം. യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങൾ, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ അടക്കം പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങും. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി നീട്ടി. പ്രളയബാധിതർക്ക് പതിനായിരം രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു.
നിലവിൽ 205.5 മീറ്റർ ആണ് യമുന നദിയിലെ ജലനിരപ്പ്. വരുന്ന മണിക്കൂറുകളിൽ 5 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ജലനിരപ്പ് കുറയുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. ഇതോടെ ജലനിരപ്പ് അപകടം നിലയ്ക്ക് താഴെയെത്തും. 5 ദിവസത്തിനുശേഷമാണ് യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് താഴെ എത്തുന്നത്.