അച്ഛന് തന്റെ ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് 25 -കാരനായ മകൻ 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നു. നന്തിലാൽ എന്ന എഴുപതുകാരനാണ് കൊല്ലപ്പെട്ടത്.
മുംബൈയിലാണ് ലക്ഷ്മൺ കുമാർ ജോലി ചെയ്യുന്നത്. വിവാഹശേഷം ഭാര്യയും അച്ഛനും മാത്രമാണ് വീട്ടിൽ ഉള്ളത്. ഇയാൾ അവധി ദിനങ്ങളിൽ മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. ഇടയ്ക്ക് എപ്പോഴോ ലക്ഷ്മൺ കുമാർ ഭാര്യയെയും അച്ഛനെയും സംശയിച്ചു തുടങ്ങി. താൻ വീട്ടിൽ ഇല്ലാത്തതു മുതലാക്കി ഇരുവരും തമ്മിൽ രഹസ്യബന്ധത്തിൽ ആണെന്നായിരുന്നു ഇയാളുടെ സംശയം.
അച്ഛനെയും ഭാര്യയെയും കയ്യോടെ പിടികൂടാൻ അയാൾ ആരോടും പറയാതെ വീട്ടിലെത്തി. തുടർന്ന് ലക്ഷ്മൺകുമാറും അച്ഛൻ നന്തിലാലും തമ്മിൽ ഇത് ചൊല്ലി വാക്കു തർക്കം ഉണ്ടായി. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. ഒടുവിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് അവൻ അച്ഛനെ വെട്ടി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്തിലാലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായതോടെ ജബൽപൂരിലെ സർക്കാർ മെഡിക്കൽ കോളജിലക്ക് മാറ്റി, പക്ഷേ ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. സംഭവത്തിൽ പോലീസ് കേസ് എടുത്തു.