തിരുവനന്തപുരം കണിയാപുരത്ത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിൽ മംഗലപുരം സ്റ്റേഷൻ എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്.ഐ തുളസിയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വിവാദം മുറുകന്നതിനിടെ ഡിഐജി സഞ്ജയ് കുമാർ ഗരുഡിൻ ഇന്നലെ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി.
ദിവസങ്ങൾക്ക് മുൻപ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കണിയാപുരത്ത് വച്ച് നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസൽ മദ്യലഹരിയിൽ അനസ് എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയത്. അനസും സുഹൃത്തും ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുമ്പോൾ ഫൈസലും സംഘവും തടഞ്ഞു നിർത്തിയെന്നാണ് അനസ് പറയുന്നത്. മർദ്ദനത്തിൽ അനസിൻറെ രണ്ട് പല്ലുകൾ നഷ്ടമായി. ബൈക്കിൻറെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനമെന്നാണ് അനസിൻ്റെ പരാതിയിൽ പറയുന്നത്.