Friday, May 24, 2024
spot_img

റാഗിങിന്റെ പേരിൽ വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവം; പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍, കര്‍ശന നപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കാസര്‍കോട്: റാഗിങിന്റെ പേരിൽ ഉപ്പള ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെഅച്ഛൻ. ഇക്കാര്യം ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കുട്ടിയുടെ പിതാവ് അറിയിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കും. റാംഗിങ്ങിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റാഗിങ്ങില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി.

ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതോടെ ഇന്നലെ വൈകുന്നേരത്തോടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു. തടഞ്ഞ് വെക്കല്‍, മാനഹാനിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംങ്ങ്. സ്‌കൂളിന് പുറത്ത് വച്ചാണ് സംഭവം നടന്നത്. സ്കൂളിന് എതിർവശത്തുള്ള കഫറ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്ന് ഇരയായ വിദ്യാർത്ഥി പറഞ്ഞു. മുടി മുറിക്കുന്ന രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മുടി മുറിച്ച കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നാണ് സൂചന.

Related Articles

Latest Articles