തിരുവനന്തപുരം:സംസ്ഥാനത്തെആശുപത്രികളിൽ നാളെ മുതൽ പ്രത്യേകം പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ് വ്യക്തമാക്കി.മഴക്കാലത്തെ തുടർന്ന് ജലദോഷം,പനി അടക്കമുള്ള അസുഖങ്ങളെ മുൻനിർത്തിയാണ് പുതിയ തീരുമാനമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പനി ക്ലിനിക്കുകൾക്ക് പിന്നാലെ പനി വാർഡുകളും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കുമെന്നും എല്ലാ മെഡിക്കൽ ഓഫീസർമാരും ഇത് ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്നും ഏത് പനിയും പകർച്ച പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി നിർദ്ദേശിച്ചു. വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർദ്ധനവുള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കണം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, കോളറ, ഷിഗല്ല, എച്ച് 1 എൻ 1 എന്നിവക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോക്കോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.