സ്‌പൈസ് ജെറ്റിന്റെ മുംബൈ-ദുർഗാപൂർ വിമാനത്തിൽ യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടി സ്വീകരിച്ചു. വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡറിൻ്റെ ലൈസൻസ് ഡിജിസിഎ ആറുമാസത്തേക്ക് റദ്ദാക്കി. മുന്നറിയിപ്പുകൾ അവഗണിച്ച് വിമാനം പറത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മുംബൈയിൽ നിന്നും ദുർഗപൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് ബി737 എന്ന വിമാനം യാത്രയ്‌ക്കിടയിൽ തകരാർ സംഭവിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് പൈലറ്റുമാരും നാല് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രയ്‌ക്കിടയിൽ തകരാർ തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ വിമാനം പറത്തുകയായിരുന്നു. ഗുരുതര ചട്ട ലംഘനം നടത്തിയതിനും യാത്രക്കാരുടെ സുരക്ഷ മാനിക്കാതെ പ്രവർത്തിച്ചതിനുമാണ് ലൈസൻസ് റദ്ദാക്കിയതെന്ന് ഡിജിസിഎ അറിയിച്ചു.