കൊളംബോ: ജനകീയ വിവാദങ്ങൾക്ക് നടുവിൽ നിന്ന് ഒടുവിൽ രാജ്യം വിട്ട് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ. ഭാര്യ ലോമ രജപക്സെയുമൊന്നിച്ച് സൈനികവിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി ആണ് റിപ്പോർട്ട് .
ഇന്നലെ രണ്ട് തവണ രാജ്യം വിടാൻ ഗോത്തബയയും കുടുംബവും ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തന്നെ ഇവരെ തടയുകയായിരുന്നു. തുടർന്നാണ് സൈനികവിമാനത്തിൽ ഇവർ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്‍റിന്‍റെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രജപക്സെ ഉന്നയിച്ചിരുന്നത്. ഗോത്തബയ രാജ്യം വിട്ടതോടെ അടുത്ത ശ്രീലങ്കൻ പ്രസിഡന്‍റ് ആരാകുമെന്നതാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.
അതേസമയം പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി. അധികാരത്തിൽ നിന്നും വിട്ടുപോകാത്ത ഗോത്തബയ രാജി നൽകാതെ കൊട്ടാരം വിടില്ലെന്ന തീരുമാനത്തിലാണ് പ്രക്ഷോഭകാരികൾ.